‘പഴയിടം’ തന്നെ; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണയും ഭക്ഷണം ഒരുക്കും

കൊല്ലം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരി തന്നെ ഇത്തവണയും ഭക്ഷണമൊരുക്കും. നോണ്‍വെജ് വിവാദത്തെ തുടര്‍ന്ന് കലാമേളയില്‍ ഇനി ഭക്ഷണമൊരുക്കില്ലെന്ന് കഴിഞ്ഞ തവണ പഴയിടം ഉറപ്പിച്ചിരുന്നു. എന്നാല്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ വിളമ്പൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പാചകത്തിനുള്ള ടെന്‍ഡറില്‍ പഴയിടം പങ്കെടുത്തത്. ജനുവരി മൂന്നിന് കൊല്ലത്തെ കലോത്സവ കലവറയില്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുമെന്നും താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു.

കലോത്സവ ഭക്ഷണത്തില്‍ നോണ്‍ വെജും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇനി കലോത്സവത്തിന് ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി അറിയിച്ചത്. നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും വിവാദങ്ങള്‍ വല്ലാതെ ആശങ്ക ഉണ്ടാക്കിയെന്നും പഴയിടം മോഹനന്‍ നമ്പൂതിരി അന്ന് പ്രതികരിച്ചിരുന്നു.
അക്രെഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും മാത്രമാവും കലോത്സവ വേദിയിലേക്ക് പ്രവേശനം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇരിക്കാന്‍ പ്രത്യേക ഇരിപ്പിടം സജ്ജമാക്കും. ജനുവരി നാലുമുതല്‍ എട്ടുവരെയായിരിക്കും കലോത്സവം. അതേസമയം സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശൂരില്‍ നടക്കും.

Top