മുഖ്യമന്ത്രിയടക്കം ഉമ്മന്‍ചാണ്ടിയെ പിന്തുടര്‍ന്ന് വേട്ടയാടി; പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉമ്മന്‍ചാണ്ടിയെ പിന്തുടര്‍ന്ന് വേട്ടയാടി എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു പുരുഷായുസ്സ് മുഴുവന്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടി. ഉമ്മന്‍ചാണ്ടിക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണ്. പൊലീസ് പല പ്രാവശ്യം അന്വേഷിച്ചിട്ടും നിരപരാധിയെന്ന് കണ്ടെത്തി. എന്നിട്ടും ആരോപണവിധേയയായ സ്ത്രീയില്‍ നിന്ന് പരാതി വാങ്ങി മുഖ്യമന്ത്രി സിബിഐക്ക് കേസ് വിട്ടു. ഒരു പുരുഷായുസ് മുഴുവന്‍ വേട്ടയാടി. അനുസ്മരണ വേദിയിലെ മുദ്രാവാക്യം അനാദരവിന്റെ പ്രശ്‌നമില്ല. വിവാദമാക്കേണ്ട കാര്യവുമില്ല. പുതുപള്ളിയില്‍ മല്‍സരിക്കാന്‍ തയാറാണ്. രാഷ്ട്രീയമായി മത്സരിക്കും എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സപ്ലൈകോയില്‍ മരണമണിയെന്നും സതീശന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നില്ല. ഓണത്തിന് കിറ്റില്ല, പക്ഷെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ഒരു കിറ്റുണ്ടാകും. കഴിഞ്ഞ തെരെഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ കിറ്റിന്റെ പണം ഇതേവരെ നല്‍കിയിട്ടില്ല. പെന്‍ഷന്‍ ഫണ്ട് രൂപീകരിച്ചപ്പോഴേ അപകടം പ്രതിപക്ഷം ചൂണ്ടിക്കാണിച്ചതാണ്. ഇതാണ് പ്രതിസന്ധിയുടെ ഒരു കാരണം എന്നും പ്രതിപക്ഷനേതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എഐ ക്യാമറയില്‍ ധനവകുപ്പ് അഴിമതി കണ്ടെത്തിയിരുന്നു. എന്നിട്ടും അനുമതി കൊടുത്തു. മെഗാപ്രോജക്ടുകള്‍ക്ക് സ്‌ക്രൂട്ടണിയില്ല. ഖജനാവില്‍ പണമില്ല. പക്ഷെ വേറൊരു പെട്ടിയില്‍ പണം എത്തുന്നുണ്ട്. റേഷന്‍ കടയിലെ സര്‍വര്‍ ശരിയാക്കുന്നില്ല. അതേ സമയം എഐ ക്യാമറ വയ്ക്കാനാണ് തിടുക്കം. ഉമ്മന്‍ചാണ്ടിക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണ്. അത് എത്ര കുളിച്ചാലും അവരില്‍ നിന്ന് പോകില്ല. കാലം അവര്‍ക്ക് കണക്ക് നല്‍കും. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഞാന്‍ സഭയില്‍ പറഞ്ഞിട്ടുണ്ട്. ജയരാജന്‍ നമ്മളെ കൊണ്ട് മുഖ്യമന്ത്രിയ്ക്കെതിരെ പറയിപ്പിക്കാനാണ് ഇതൊക്കെ പറഞ്ഞത്. നമ്മള്‍ പറയണമെന്ന് വിചാരിച്ചതല്ല.

Top