ട്വിറ്ററിനെതിരെ സൈബറാക്രമണം നടത്തി; 24കാരന് യുഎസില്‍ ജയില്‍ശിക്ഷ

 

സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്ററിനെതിരെ വന്‍ സൈബറാക്രമണം നടത്തിയ 24കാരനായ ജോസഫ് ജെയിംസ് കോനറിന് യുഎസില്‍ ജയില്‍ ശിക്ഷ. 2020ല്‍ 130 ഓളം പ്രശസ്ത ട്വിറ്റര്‍ അക്കൗണ്ടുകളുടെ നിയന്ത്രണം ഇയാള്‍ കൈക്കലാക്കിയിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, മോഡലായ കിം കര്‍ദാഷിയന്‍, ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് ഉള്‍പ്പടെയുള്ളവരുടെ അക്കൗണ്ടുകളാണ് ജോസഫ് കയ്യടക്കിയത്.

സൈബറാക്രമണത്തില്‍ കുറ്റസമ്മതം നടത്തിയതോടെ ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതി അഞ്ച് വര്‍ഷത്തേക്കാണ് ഇയാള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചത്. തന്റെ കുറ്റകൃത്യങ്ങള്‍ വിഡ്ഢിത്തവും അര്‍ത്ഥശൂന്യവുമായിരുന്നുവെന്ന് പറഞ്ഞ പ്രതി ഇരകളായവരോട് ക്ഷമാപണം നടത്തി.

PlugWalkJoe എന്ന പേരിലാണ് കോനര്‍ ഓണ്‍ലൈനില്‍ അറിയപ്പെട്ടിരുന്നത്. പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യത സംഘത്തിന്റെ ഭാഗമായിരുന്നു ഇയാള്‍. ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് നടത്തുന്നതിനായിരുന്നു ശ്രമം. എന്നാല്‍ ട്വിറ്റര്‍ അതിവേഗം ഇടപെട്ട് ഈ അക്കൗണ്ടുകള്‍ നിര്‍ജീവമാക്കുകയും ട്വീറ്റ് ചെയ്യുന്ന സൗകര്യം തടഞ്ഞുവെക്കുകയും ചെയ്തു.

ഈ വര്‍ഷം ഏപ്രിലിലാണ് കോനറിനെ സ്പെയിനില്‍ നിന്ന് യുഎസില്‍ എത്തിച്ചത്. ക്ഷമാപണ ഹര്‍ജിയില്‍ സൈബറാക്രമണത്തിന് ഇരയായവര്‍ക്കെല്ലാം 7,94,000 ല്‍ ഏറെ ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്നും ജോസഫ് സമ്മതിച്ചു.

 

Top