അമേരിക്ക വീണ്ടും ഭരണസ്തംഭനത്തിലേക്ക് നീങ്ങുമെന്ന് സൂചന

trump1

വാഷിംങ്ടണ്‍ : അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥക്ക് സാധ്യത ഏറുന്നു. അടുത്ത നാല് മണിക്കൂറിനകം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെക്‌സിക്കന്‍ മതിലിന്റെ ബില്ല് പാസാക്കാന്‍ സെനറ്റ് വിസമ്മതിച്ചാല്‍ ഭരണസ്തംഭനമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്നാണ് ഇത് സംബന്ധിച്ച സെനറ്റിലെ വോട്ടെടുപ്പ്.

100 അംഗ സെനറ്റില്‍ 51 അംഗങ്ങളാണ് റിപബ്ലിക്കന്‍ പാര്‍ട്ടിക്ക്. ബില്‍ പാസാകാന്‍ 60 വോട്ടുകള്‍ വേണം. ഡമോക്രാറ്റ് അംഗങ്ങള്‍ ബില്‍ പിന്തുണക്കില്ലെന്ന് വ്യക്തമായ സ്ഥിതിക്ക് ന്യൂക്ലിയര്‍ ഓപ്ഷന്‍ നടപ്പാക്കണമെന്ന് പ്രസിഡന്റ് സെനറ്റിലെ റിപബ്ലിക്കന്‍ നേതാവിനോട് ആവശ്യപ്പെട്ടിരുന്നു. 60 വോട്ടുകള്‍ക്ക് പകരം 51 വോട്ടെന്ന ഭൂരിപക്ഷത്തിന് ബില്‍ പാസാക്കാന്‍ അനുവദിക്കുന്നതാണ് ന്യൂക്ലിയര്‍ ഓപ്ഷന്‍.

അതിര്‍ത്തി വഴിയുള്ള കുടിയേറ്റം തടയുന്നതിനയി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നത് ഡൊണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. മതിലിനായി 5.7 ബില്യണ്‍ ഡോളര്‍ അനുവദിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇത് അമേരിക്കന്‍ കോണ്‍ഗ്രസിലെ അധോസഭയായ ജനപ്രതിനിധി സഭ പാസാക്കി. ഇനി സെനറ്റിന്റെ അംഗീകാരം കൂടി വേണം. എന്നാല്‍ സെനറ്റില്‍ ഇക്കാര്യത്തില്‍ വോട്ടെടുപ്പ് നടന്നില്ല.

മതിലിന് പണം അനുവദിക്കുന്ന കാര്യത്തില്‍ ധാരണയിലെത്താനും സെനറ്റിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെങ്കില്‍ അടുത്ത മൂന്ന് മണിക്കൂറിനകം പൊതുഭരണത്തിനായി തുക ലഭിക്കാതെ വരും.

നാസ, പാര്‍പ്പിടം, നഗരവികസനം, നാഷണല്‍ പര്‍ക്ക് സര്‍വീസ്, ആഭ്യന്തര സുരക്ഷ, കൃഷി, നീതിന്യായം തുടങ്ങി വിവിധ മേഖലകള്‍ സ്തംഭിക്കും. സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടെ ഓഹരിവിപണിയില്‍ ഇടിവ് രേഖപ്പെടുത്തി. ഡൌ ജോണ്‍സിന്റെ ഓഹരികള്‍ 2008ന് ശേഷം 6.8 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിത്.

Top