ശിവസേനയെ പ്രതിരോധത്തിലാക്കി യോഗിക്കെതിരായ ഉദ്ധവിന്റെ പരാമര്‍ശം

മുംബൈ: ഉദ്ധവ് താക്കറെയ്ക്ക് എതിരേയുള്ള വിവാദ പരാമര്‍ശത്തില്‍ നാരായണ്‍ റാണെ അറസ്റ്റിലായതിന് പിന്നാലെ ഉദ്ദവ് താക്കറെയുടെ മറ്റൊരു പരാമര്‍ശം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഒരു വീഡിയോ ദ്യശ്യത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അടിക്കണമെന്ന് ഉദ്ധവ് താക്കറെ പറയുന്നത് വ്യക്തമാണ്.

താക്കറെയുടെ ഈ പരാമര്‍ശവും നാരായണ്‍ റാണെയുടെ പരാമര്‍ശവും തമ്മില്‍ എന്ത് വ്യത്യാസമെന്നാണ് ബി.ജെ.പി നേതാക്കള്‍ ചോദിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് 2018ലാണ് ശിവസേന നേതാവ് ഉദ്ധവ് ഈ പരാമര്‍ശം നടത്തിയത്.

‘എങ്ങനെയാണ് യോഗിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞത്? ആദിത്യനാഥ് ഒരു യോഗിയാണ്, യോഗിയായ ഒരാള്‍ എല്ലാം വെടിഞ്ഞ് ഗുഹയില്‍ ഇരിക്കണം. യു.പിയില്‍ നിന്ന് ഒരു പുരോഹിതന്‍ ശിവജിയുടെ കിരീടധാരണത്തിനായി വന്നു. വായു നിറച്ച ബലൂണ്‍ പോലെയാണ് യോഗി എത്തിയത്. ചെരുപ്പ് ധരിച്ചാണ് ശിവജിക്ക് ഹാരമണിയിച്ചത്. ആ ചെരുപ്പ് വെച്ച് നല്ലൊരു അടി കൊടുക്കാനാണ് എനിക്ക് തോന്നിയത്’ താക്കറെ പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ ഉദ്ധവ് താക്കറെയുടെയും ശിവസേനയുടെയും സമീപനം കാപട്യമാണെന്ന് വിമര്‍ശിച്ചു. പരാമര്‍ശത്തില്‍ യോഗി ആദിത്യനാഥിനോട് ഒരു കേസ് രജിസ്റ്റര്‍ ചെയ്യാനും നിരവധി പേര്‍ നിര്‍ദേശിച്ചു.

 

Top