ദളിത് യുവാവിനെ വിവാഹം കഴിച്ചു; പിതാവ് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് എംഎല്‍എയുടെ മകള്‍

ബരേലി: ദളിത് യുവാവിനെ വിവാഹം കഴിച്ച കാരണത്താല്‍ പിതാവ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായി ബിജെപി എംഎല്‍എയുടെ മകള്‍. ഉത്തര്‍പ്രദേശിലെ ബിതാരി ചെയ്ന്‍പുര്‍ മണ്ഡലത്തില്‍ നിന്നുള്ള രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. 23 വയസ്സുകാരി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലാണ് സാക്ഷി തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് അറിയിച്ചത്.

അജിതേഷ് കുമാര്‍ (29) എന്ന ദളിത് യുവാവിനെ താന്‍ വിവാഹം ചെയ്തു. ഈ കാരണത്താല്‍ തന്റെ പിതാവും സഹോദരന്‍മാരും തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും പൊലീസ് സുരക്ഷ ആവശ്യമാണെന്നും സാക്ഷി പറഞ്ഞു. ബരേലിയിലെ മറ്റ് എംഎല്‍എമാരും എംപിമാരും രാജേഷ് മിശ്രയെ സഹായിക്കരുത്. അദ്ദേഹം തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവരികയാണ്. തന്നെ ജീവിക്കാന്‍ അനുവദിക്കുക. തനിക്കോ തന്റെ ഭര്‍ത്താവിനോ എന്തെങ്കിലും സംഭവിച്ചാല്‍ രാജേഷ് മിശ്രയെ ജയിലിലടയ്ക്കാനുള്ള കാര്യങ്ങള്‍ താന്‍ ചെയ്യുമെന്നും സാക്ഷി വീഡിയോയില്‍ പറയുന്നു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എംഎല്‍എ ഇതുവരെ പ്രതികരിച്ചിട്ടില്ല. വീഡിയോ സംബന്ധിച്ച് തനിക്ക് അറിവ് ലഭിച്ചെന്നും ദമ്പതികള്‍ക്ക് മതിയായ സുരക്ഷ നല്‍കാന്‍ എസ്എസ്പിയോട് ആവശ്യപ്പെട്ടതായും ഡിഐജി ആര്‍.കെ പാണ്ഡ്യ അറിയിച്ചു.

Top