ജയരാജനെതിരെ മുദ്രവാക്യം വിളിച്ചതില്‍ കേസെടുത്ത സംഭവം, സിപിഎം വിഡ്ഡികളുടെ സ്വര്‍ഗത്തിലെന്ന്

v muralidharan

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായി മുദ്രവാക്യം വിളിച്ച സംഭവത്തില്‍ തനിക്കെതിരെ കേസെടുത്തതില്‍ ആഹ്ലാദിക്കുന്ന സിപിഎമ്മുകാര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍.

സിപിഎമ്മിന്റെ കള്ളക്കേസില്‍ കുടുങ്ങി ജയിലില്‍ പോകാന്‍ തനിക്ക് ഭയമില്ലെന്നും മുരളീധരന്‍ പറഞ്ഞു. സംഭവത്തില്‍ മുരളീധരനെതിരെയും മറ്റ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്.

‘ഒറ്റക്കൈയാ ജയരാജാ മറ്റേ കൈയും കാണില്ല’ എന്ന മുദ്രാവാക്യം കൊലവിളിയാണെന്ന് ജയരാജന്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ അദ്ദേഹം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുരളീധരനെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും കൂത്തുപറമ്പ് പോലീസ് കേസെടുത്തത്.

ജനരക്ഷായാത്ര കൂത്തുപറമ്പിലൂടെ കടന്നു പോയപ്പോഴായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളി ഉയര്‍ന്നത്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മുരളീധരനാണ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്.

Top