വര്‍ക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം; ടൂറിസം ഡയറക്ടർ പിബി നൂഹ് റിപ്പോർട്ട് ഇന്ന് നൽകും

വര്‍ക്കലയിലെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന സംഭവത്തില്‍ ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് ഇന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് റിപ്പോര്‍ട്ട് നല്‍കും. പാലം നിര്‍മാണത്തിലും പരിപാലനത്തിലും മുന്നറിയിപ്പുകള്‍ പാലിക്കുന്നതിലും വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തല്‍ എന്നാണ് സൂചന. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് ടൂറിസം മന്ത്രി അറിയിച്ചത്.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റിയും ചേര്‍ന്നുള്ള പദ്ധതിയുടെ നടത്തിപ്പ് ജോയ് വാട്ടര്‍ സ്‌പോര്‍ട്‌സ് എന്ന കമ്പനിക്കാണ്. പാലത്തിന്റെ സുരക്ഷാ ചുമതല കരാര്‍ കമ്പനിക്ക് മാത്രമാണെന്ന ഡി ടി പി സിയുടെയും അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റിയും വാദം ടൂറിസം സെക്രട്ടറി ഇന്നലെ തള്ളിയിരുന്നു. ഇക്കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പരമേശിച്ചേക്കും.

കടല്‍ ക്ഷുഭിതമായ സമയത്ത് പാലം പ്രവര്‍ത്തിപ്പിച്ചതിലും മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്നതിലും വീഴ്ച ഉണ്ടായെന്ന് വര്‍ക്കല നഗരസഭയും സമ്മതിച്ചിരുന്നു. അപകടത്തില്‍ കടലില്‍ വീണു പരിക്കേറ്റ മൂന്ന് പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

 

Top