വായ്പയായി എടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്ന് വിജയ് മല്യ

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വായ്പയായി എടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്ന് വിജയ് മല്യ. ദയവായി ഇത് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹര്‍ജി ബ്രിട്ടീഷ് കോടതിക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന്റ വിധി വരാന്‍ അഞ്ച് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിലപാടുമായി മല്യ എത്തിയിരിക്കുന്നത്. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് അറിയിച്ചിരിക്കുന്നത്.

‘തന്നെ കൈമാറുന്നതും വായ്പ തിരിച്ചടവും രണ്ടും രണ്ട് വിഷയമാണ്. അത് നിയമപരമായി നടക്കട്ടെ. പൊതു പണമാണ് പ്രധാനം. വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. ബാങ്കുകളോടും സര്‍ക്കാരിനോടും അത് സ്വീകരിക്കണമെന്ന് ദയവായി ഞാന്‍ അപേക്ഷിക്കുന്നു. സ്വീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ കാരണമെന്തെന്നും’മല്യ ട്വിറ്ററില്‍ ചോദിക്കുന്നു.

വ്യോമയാന ഇന്ധനത്തിന്റെ ഉയര്‍ന്ന വിലയെ തുടര്‍ന്ന് വ്യോമയാന കമ്പനികള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടു. ക്രൂഡ് ഓയിലിന് ബാരലിന് 140 ഡോളര്‍ വരെ വിലയെത്തിയപ്പോള്‍ കിങ്ഫിഷറിന് വലിയ ബാധ്യതയുണ്ടായി. നഷ്ടം പെരുകി, ബാങ്കുകള്‍ നല്‍കിയ വായ്പാ തുക മുഴുവന്‍ അങ്ങനെയാണ് പോയത്. വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. അത് സ്വീകരിക്കണമെന്നും മല്യ ട്വിറ്ററില്‍ പറയുന്നു.

രാഷ്ട്രീയക്കാരും മാധ്യമങ്ങളും തന്നെ വായ്പാ തട്ടിപ്പുകാരനായി ചിത്രീകരിക്കുന്നു. ഇത് കള്ളമാണ്. താന്‍ കര്‍ണാടക ഹൈക്കോടതിയില്‍ അടക്കം പണം തിരിച്ചടയ്ക്കാമെന്ന് അറിയിച്ചിട്ടുള്ളതാണ്. ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലും പണം തിരിച്ചടയ്ക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നുന്നെന്നും മല്യ പറയുന്നു

Top