വിശാഖപട്ടണം ടെസ്റ്റ്: രണ്ടാം ദിനം ഇംഗ്ലണ്ടിനെതിരെ 171 റണ്‍സ് ലീഡ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍. 15 റണ്‍സുമായി യശസ്വി ജയ്‌സ്‌വാളും 13 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍. ഇതോടെ രണ്ടാം ദിനം പൂര്‍ത്തിയാകുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ലീഡ് 171 റണ്‍സായി.

നേരത്തെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 253 റണ്‍സിന് അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇതോടെ ഇന്ത്യ 143 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡെടുക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി ആറ് വിക്കറ്റുകള്‍ പിഴുതെറിഞ്ഞ ജസ്പ്രീത് ബുമ്രയാണ് ഇംഗ്ലീഷ് പടയുടെ നട്ടെല്ലൊടിച്ചത്. മൂന്ന് വിക്കറ്റുമായി കുല്‍ദീപ് യാദവും തിളങ്ങി. നേരത്തെ യശസ്വി ജയ്‌സ്‌വാളിന്റെ ഇരട്ട സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ 396 റണ്‍സെടുത്തിരുന്നു.

ഒന്നാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട തുടക്കമായിരുന്നു ഇംഗ്ലണ്ടിന് ലഭിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെയാണ് ഇംഗ്ലണ്ട് 59 റണ്‍സ് വരെയെത്തിയത്. ഇംഗ്ലീഷ് നിരയിലെ ബെന്‍ ഡക്കറ്റിനെ (21) പുറത്താക്കി കുല്‍ദീപ് യാദവാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. സ്‌കോര്‍ ബോര്‍ഡില്‍ 114 റണ്‍സായതിന് ശേഷമാണ് ഇംഗ്ലണ്ടിന് അടുത്ത വിക്കറ്റ് നഷ്ടമായത്. 76 റണ്‍സെടുത്ത സാക് ക്രൗളിയെ അക്‌സര്‍ പട്ടേല്‍ പുറത്താക്കി. പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.

ടീം സ്‌കോര്‍ 123 റണ്‍സിലെത്തവേ ജോ റൂട്ടിനെ (5) വീഴ്ത്തി ജസ്പ്രീത് ബുമ്ര വിക്കറ്റ് വേട്ട ആരംഭിച്ചു. സ്‌കോര്‍ 136 റണ്‍സിലെത്തവേ ഒല്ലി പോപ്പിനെ (23) ക്ലീന്‍ ബൗള്‍ഡാക്കി ബുമ്ര ഇംഗ്ലണ്ടിന് ഇരട്ടപ്രഹരം നല്‍കി. മികച്ച രീതിയില്‍ തുടങ്ങിയ ജോണി ബെയര്‍‌സ്റ്റോയേയും (25) ബുമ്ര പുറത്താക്കി.

Top