Vs-quit-hoste-room-speaker-order

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ ഓഫീസായി ഉപയോഗിക്കുന്ന എംഎല്‍എ ഹോസ്റ്റലിലെ മുറി ഒഴിയണമെന്ന് സ്പീക്കറുടെ ഓഫീസ്. ഇന്ന് തന്നെ മുറി ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എംഎല്‍എ ഹോസ്റ്റലിലെ മുറിയാണ് ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫിസായി വിഎസ് ഉപയോഗിക്കുന്നത്. നിലവില്‍ ഭരണപരിഷ്‌കാര കമ്മീഷനിലെ അംഗങ്ങള്‍ എത്തുന്നത് ഈ എംഎല്‍എ ഹോസ്റ്റലിലെ മുറിയിലാണ്.

വിഎസിന് ഔദ്യോഗിക വസതിയായി കവടിയാര്‍ ഹൗസ് അനുവദിച്ചതിനെ തുടര്‍ന്നാണ് എംഎല്‍എ ഹോസ്റ്റലില്‍ നിന്നും വിഎസിനോട് ഒഴിയാന്‍ സ്പീക്കറുടെ ഓഫിസ് ആവശ്യപ്പെട്ടത്.

നേരത്തെ വികാസ് ഭവന് സമീപത്ത് ഐഎംജി കെട്ടിടത്തിലായിരുന്നു വിഎസിന് ഓഫിസ് അനുവദിച്ചിരുന്നത്. എന്നാല്‍ സെക്രട്ടറിയേറ്റില്‍ തന്നെ ഓഫിസ് വേണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു.എങ്കിലെ ഓഫിസിന്റെ പ്രവര്‍ത്തനം ഭംഗിയാക്കാന്‍ സാധിക്കുകയുള്ളുവെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

എന്നാല്‍ ഭരണപരിഷ്‌കാര കമ്മിഷന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുമെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്. എന്നാല്‍ ഐഎംജി ഓഫിസ് ഇതുവരെ പ്രവര്‍ത്തന സജ്ജമായിട്ടില്ലാത്തതിനാല്‍ വിഎസ് ഏറ്റെടുത്തിട്ടുമില്ല.

എംഎല്‍എ ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയതോടെ ഭരണ പരിഷ്‌കാര കമ്മീഷന്റെ ഓഫിസിന്റെ കാര്യത്തിലെ അനിശ്ചിതത്വം വീണ്ടും ഉടലെടുത്തിരിക്കുകയാണ്.

Top