‘നിശബ്ദത വെടിഞ്ഞു ചോദ്യങ്ങള്‍ ചോദിക്കാന്‍ മുന്നോട്ട് വന്ന നയന്‍താരക്കൊപ്പം’: ഡബ്ല്യൂസിസി

കൊച്ചി: ലേഡി സുപ്പര്‍ സ്റ്റാര്‍ നയന്‍താരയെ പൊതുവേദിയില്‍ അപമാനിച്ച് നടന്‍ രാധാ രവി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത്. ‘നിശബ്ദത വെടിഞ്ഞു ചോദ്യങ്ങള്‍ ചോദിക്കാന്‍ മുന്നോട്ട് വന്ന നയന്‍താരക്കൊപ്പം’എന്നാണ് ഡബ്ല്യൂസിസി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഒപ്പം നയന്‍താരയ്‌ക്കെതിരെ നടന്‍ രാധാരവി നടത്തിയ വ്യക്തിഹത്യ സിനിമ ലോകത്ത് നില്‍ക്കുന്ന വേരുറച്ച പുരുഷ്യധിപത്യത്തിന്റെ നേര്‍വാഴ്ചയാണെന്നും അവര്‍ വിമര്‍ശിച്ചു. രാജ്യം അനുശാസിക്കുന്ന നിയമങ്ങള്‍ ഒരുവിധം എല്ലാ മേഖലകളിലും പാലിക്കപ്പെടുമ്പോഴും സിനിമ മേഖലയില്‍ ഈ ഭേദഗതി നിലവില്‍ വരാത്തത് അത്യധികം ആശങ്കയുളവാക്കുന്ന ഒരു വസ്തുതയാണെന്നും പോസ്റ്റില്‍ പറയുന്നു.

നയന്‍താരയുടെ പുതിയ ചിത്രമായ കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പരാമര്‍ശം.പൊള്ളാച്ചി പീഡനത്തെക്കുറിച്ചും നടി നയന്‍താരയ്ക്കെതിരെയും ലൈംഗിക പരാമര്‍ശം നടത്തിയ രാധാരവിക്കെതിര തമിഴ് സിനിമാ ലോകവും രംഗത്ത് വന്നിരുന്നു. സംവിധായകന്‍ വിഘാനേശ്, പിന്നണി ഗായിക ചിന്‍മയ, നടി സാമന്ത എന്നിവരും രാധാരവിയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. മാത്രമല്ല ഡിഎംകെ യും രാധാരവിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തമിഴ് സിനിമയിലെ മുതിര്‍ന്ന നടനായ രാധ രവി ഈയിടെ നടത്തിയ വ്യക്തിഹത്യ, നമ്മുടെ സിനിമ ലോകത്ത് നില്‍ക്കുന്ന വേരുറച്ച പുരുഷാധിപത്യത്തിന്റെ നേര്‍ക്കാഴ്ചയാണ്. ആര്‍ക്ക് നേരെയും ഏതു തരത്തിലുമുള്ള സ്വഭാവഹത്യയും തികച്ചും നിന്ദ്യവും ഒരിക്കലും അനുവദിക്കാന്‍ ആവാത്തതുമാണ്. ഞങ്ങളുടെ സഹപ്രവര്‍ത്തക തന്റെ ഔദ്യോഗിക മറുപടിയില്‍ വ്യക്തമായി ആവശ്യപ്പെട്ടിരിക്കുന്നത് സംഘടനകളില്‍ സുപ്രീം കോര്‍ട്ട് വിധി പ്രകാരമുള്ള ഇന്റെര്‍ണല്‍ കംപ്ലയിന്റ് കമ്മിറ്റി സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയാണ്. രാജ്യം അനുശാസിക്കുന്ന നിയമങ്ങള്‍ ഒരുവിധം എല്ലാ മേഖലകളിലും പാലിക്കപ്പെടുമ്പോളും സിനിമ മേഖലയില്‍ ഈ ഭേദഗതി നിലവില്‍ വരാത്തത് അത്യധികം ആശങ്കയുളവാക്കുന്ന ഒരു വസ്തുതയാണ്. തന്റെ പ്രവര്‍ത്തന മേഖലയില്‍ സ്തുത്യര്‍ഹമായ വിജയവും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള ഒരു കലാകാരിക്ക്, തന്റെ സംഘടനയോട് ഇങ്ങനെ ഒരു ചോദ്യം ചോദിക്കേണ്ട സ്ഥിതിവിശേഷം ആണിന്ന് നിലവില്‍ ഉള്ളത്. കേരള ഹൈ കോടതിയില്‍ സമര്‍പ്പിച്ച റിറ്റ് പെറ്റീഷനില്‍ മലയാള സിനിമയിലെ സംഘടനകളോടും ആവശ്യപ്പെട്ടതും ഇത് തന്നെ ആണ്. നടികര്‍ സംഘം നയന്‍താരക്ക് പിന്തുണ പ്രഖ്യാപിക്കുകയും, രാധ രവിയുടെ പ്രസംഗത്തെ അപലപിക്കുകയും ചെയ്തത് കൂടാതെ , ഭാവിയില്‍ ഇത് പോലെയുള്ള അഭിപ്രായപ്രകടങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ശക്തമായ ഭാഷയില്‍ താക്കീതും നല്‍കിയിട്ടുണ്ട്. തങ്ങളുടെ ആശങ്കകള്‍ക്ക് പരിഗണ നല്‍കാത്ത, ക്യാമറക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്ന അറിയപ്പെടാത്ത അനവധി മുഖങ്ങള്‍ തങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും എവിടെ ബോധിപ്പിക്കുമെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. നിശബ്ദത വെടിഞ്ഞു ചോദ്യങ്ങള്‍ ചോദിക്കാന്‍ മുന്നോട്ട് വന്ന നയന്‍താരക്കൊപ്പം!

Top