നടന്നത് സാങ്കേതിക വിദ്യ ഉപയോഗിച്ച് പാര്‍ലമെന്ററി സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമം; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ നടന്നത് രാജ്യദ്രോഹ കുറ്റമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നടന്നത് ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് പാര്‍ലമെന്ററി സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. നിയമപരവും ഫലപ്രദവുമായ നടപടി സ്വീകരിക്കണം. അതാണ് കേരളാ മോഡലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഡിജിപി പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വേണ്ടി സംസ്ഥാനത്ത് വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയ്യാറാക്കിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പൊതു തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് റിപ്പോര്‍ട്ടില്‍ ഉണ്ട്. റിപ്പോര്‍ട്ടില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുക്കുന്ന തീരുമാനം നിര്‍ണായകമാണ്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ നിര്‍ണായക റിപ്പോര്‍ട്ടാണ് പൊലീസ് മേധാവി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയത്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതിന്റെ ഗൗരവം ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോര്‍ട്ട്. വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വ്യത്യസ്ത ആപ്പുകളുടെ സഹായത്തോടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

 

Top