പെണ്‍സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന് 18 വര്‍ഷം തടവ്

മംഗളൂരു : പെണ്‍സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന് 18 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. ദേരളക്കാട്ടെ സ്വദേശി സുശാന്ത് എന്ന ഷാനി(31)നാണ് മംഗളൂരു ജില്ലാ അഡീഷണല്‍ കോടതി തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

2019 ജൂണ്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗമ്പിള റോഡിലെ ശാന്തിധാമയ്ക്ക് സമീപത്ത് വച്ച് സുശാന്ത് പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി വയറ്റിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും കുത്തുകയായിരുന്നു. തുടര്‍ന്ന് അതേ കത്തി കൊണ്ട് കഴുത്തും കൈത്തണ്ടയും മുറിച്ച് സുശാന്ത് ആത്മഹത്യക്കും ശ്രമിച്ചിരുന്നു.

കോളേജില്‍ നൃത്ത അധ്യാപകനായ സുശാന്ത് പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയോട് പ്രണയാഭ്യാര്‍ത്ഥന നടത്തി. വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും അറിയിച്ചു. പെണ്‍കുട്ടി എതിര്‍പ്പ് അറിയിച്ചെങ്കിലും സുശാന്ത് പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് തുടര്‍ന്നു. ഇതോടെ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ സുശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സുശാന്ത് പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത്.

Top