കുടിവെള്ളതര്‍ക്കം: അയല്‍വാസിയുടെ കുത്തേറ്റ യുവാവ് മരിച്ചു

കണ്ണൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയുടെ കുത്തേറ്റ് യുവാവ് മരിച്ചു. ആലക്കോട് പഞ്ചായത്തിലെ തേര്‍ത്തല്ലിക്കടുത്ത് ചെക്കിചേരിയിലെ കളമ്പൂക്കാട്ട് ശരത് കുമാര്‍ (28)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോട് കൂടിയാണ് സംഭവം. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അയല്‍വാസി പുത്തന്‍പുരയ്ക്കല്‍ ജോസാണ് ഇയാളെ കുത്തിയത്. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ജോസ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.

കഴിഞ്ഞ 5 വര്‍ഷമായി ജോസിന്റെ പറമ്പിലെ കിണറില്‍ നിന്നാണ് ശരത്കുമാറിന്റെ കുടുംബം കുടിവെള്ളം എടുക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ജോസ് ആവശ്യപെട്ടപ്രകാരം വെള്ളമെടുക്കല്‍ നിര്‍ത്തിയിരുന്നു. ഇതുമായി ബന്ധപെട്ട് ഇരു വീട്ടുകാരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ലോറി ഡ്രൈവര്‍ ആയിരുന്ന ശരത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരവേ വീടിന് സമീപത്ത് വെച്ച് ജോസ് തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്നാണ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇടതു നെഞ്ചില്‍ കുത്തിയത്. ശബ്ദം കേട്ട് അയവാസികളും ബന്ധുക്കളും എത്തിയപ്പോഴേക്കും ജോസ് കത്തിയുമായി ഓടി പോവുകയാണുണ്ടായത്. പാചകതൊഴിലാളിയായ ജോസ് ഒറ്റയ്ക്കാണ് വീട്ടില്‍ താമസിക്കുന്നത്. ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ശരത് അവിവാഹിതനാണ്. പിതാവ് രാജന്‍. മാതാവ്: ശശികല. ഏക സഹോദരി: ശാരി. ആലക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top