ലാപ്‌ടോപ് അഴിമതി വിവാദം: ഡല്‍ഹിയിലെ മുന്നൂറോളം ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം

ന്യൂഡല്‍ഹി: ലാപ്‌ടോപ് അഴിമതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ മുന്നൂറോളം കീഴ്‌ക്കോടതി ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം. ക്രമക്കേട് അന്വേഷിക്കുന്നതിനായി ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജി.രോഹിണി ഉന്നതതല സമിതിയെ നിയോഗിച്ചു.

കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കംപ്യൂട്ടറോ, ലാപ്‌ടോപ്പോ, ഐപാഡോ വാങ്ങാനായി ഓരോ ജഡ്ജിക്കും 1 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാല്‍ ജഡ്ജിമാരില്‍ പലരും ഈ തുക ഉപയോഗിച്ച് അത്യാധുനിക ടെലിവിഷനുകളും ഹോംതീയേറ്റര്‍ സംവിധാനങ്ങളുമാണ് വാങ്ങിയതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. നേരത്തെ മുഴുവന്‍ ജഡ്ജിമാരെയും അന്വേഷണ പരിധിയില്‍ പെടുത്തിയിരുന്നെങ്കിലും പിന്നീട്, മുന്നൂറ് പേര്‍ മാത്രമാണ് ക്രമക്കേട് കാണിച്ചതെന്ന് ബോദ്ധ്യപ്പെട്ടു.

ജഡ്ജിമാര്‍ക്കെതിരായ ആരോപണം തെളിഞ്ഞാല്‍ സാമ്പത്തിക ക്രമക്കേടിന് കേസെടുക്കുകയും സര്‍വീസില്‍ നിന്ന് പിരിച്ചു വിടുന്നത് അടക്കമുള്ള നടപടികള്‍ ഉണ്ടാവുകയും ചെയ്യും.

Top