വാളകം കേസ്: പുതിയ വഴിത്തിരിവിലേക്ക്

തിരുവനന്തപുരം: വാളകം കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു.  അധ്യാപകന്‍ കൃഷ്ണകുമാറിനെ സംഭവത്തില്‍ പ്രതിയായ മുച്ചിറി മനോജ് ആക്രമിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കേസിലെ പ്രധാന സാക്ഷി ജാക്‌സന്റെ ബ്രെയ്ന്‍ മാപ്പിംഗ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

2011 സെപ്റ്റംബര്‍ 27ന് തിരുവനന്തപുരത്തുനിന്ന് കാറില്‍ വീട്ടിലേക്ക് വരുന്ന വഴി കൊട്ടാരക്കര എംഎല്‍എ ജംഗ്ഷനില്‍ മുച്ചിറി മനോജ് എന്ന ഗുണ്ടയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ ഒരാളെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് തൂക്കിനിര്‍ത്തിയത് കണ്ടെന്ന് ജാക്‌സന്‍  സി.ബി.ഐക്ക് മൊഴി നല്‍കിയിരുന്നു.

കേസില്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ ലഭിച്ചതോടെയാണ് സിബിഐ നുണ പരിശോധനയ്ക്ക് മുതിര്‍ന്നത്. പ്രധാന സാക്ഷിയുടെ മൊഴി തെറ്റാണെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ കേസ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.

2011 സെപ്റ്റംബര്‍ 27ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കൃഷ്ണകുമാറിനെ ഗുരുതര പരിക്കുകളോടെ വാളകം എംഎല്‍എ ജങ്ഷനില്‍ കണ്ടെത്തുകയായിരുന്നു. പിള്ളയാണ് ആക്രമണത്തിന് പിന്നിലെന്ന് കൃഷ്ണകുമാറും ഭാര്യ ഗീതയും ആരോപിച്ചിരുന്നു.

Top